Wednesday, December 30, 2009

ജീന്‍ ക്രിസ്‌റ്റോഫ് - ഭാഗം 9

ഒളിവറും ജാക്വിലിനും തമ്മിലുള്ള ബന്ധം അനുദിനം വഷളാവുകയും അവസാനം അവള്‍ മറ്റൊരുവനൊപ്പം ഒളിച്ചോടുകയും ചെയ്യുന്നു. അവരുടെ കുട്ടിയെ സിസിലിയും മാഡം ആര്‍നോള്‍ഡും ചേര്‍ന്ന് വളര്‍ത്തുന്നു. ഒളിവറും ക്രിസ്‌റ്റഫറും തമ്മിലുള്ള ഹൃദയബന്ധം പുനസ്ഥാപിക്കുന്നു. ഒരു പാര്‍ട്ടിയില്‍ വച്ച് ക്രിസ്റ്റഫ് തന്റെ ബാല്യകാല സഖിയായിരുന്ന ഗ്രേസിയെ കണ്ടുമുട്ടുന്നു. അവള്‍ ജര്‍മ്മനിയിലെ ഒരു വലിയ ഉദ്യോഗസ്ഥന്റെ ഭാര്യ ആയിക്കഴിഞ്ഞിരുന്നു. സത്യത്തില്‍ അവള്‍ അവനെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ക്രിസ്‌റ്ററ്ഫിന് നാട്ടിലേക്ക് പോകാനുള്ള സമ്മതപത്രം യഥാര്‍ത്ഥത്തില്‍ വാങ്ങിച്ചുകൊടുത്തത് ഗ്രേസിയായിരുന്നു. അവര്‍ വീണ്ടും സൌഹൃദത്തിലാവുന്നെങ്കിലും അധികം താമസിക്കാതെ അവള്‍ അമേരിക്കയിലേക്ക് പോകുന്നു.
പിന്നീടുള്ള നോവല്‍ ഭാഗം ക്രിസ്‌റ്റഫിന്റെയും ഒളിവറിന്റെയും ജനാധിപത്യത്തോടും കമ്യൂണിസത്തോടും മറ്റ് രാഷ്‌ട്രങ്ങളോടുമുള്ള നിലപാട് വിശദീകരിക്കുന്നതിനാണ് ശ്രമിക്കുന്നത്.
ഒരു മെയ്‌ദിന റാലിയില്‍ പങ്കെടുക്കാന്‍ പോയ ഒളിവര്‍ അതിനിടയിലുണ്ടായ സംഘടനത്തില്‍ പെട്ട് മരണമടയുന്നു. ഈ മരണം അറിയാതെ ഒരു പോലീസുകാരനെ കൊന്ന കേസില്‍ ക്രിസ്‌റ്റഫ് രാജ്യം വിടുകയും സ്വിസ്വര്‍ലാന്റില്‍ അഭയം തേടുകയും ചെയ്യുന്നു. അവിടെവച്ചാണ് ഒളിവറിന്റെ മരണം ക്രിസ്‌റ്റഫ് അറിയുന്നത്. ആ വേര്‍പാട് അയാളെ രോഗഗ്രസ്ഥനാക്കുന്നു. എങ്കിലും ഒടുവില്‍ അതില്‍ നിന്നും വിമുക്‌തനാകുന്നു.
വാചകങ്ങള്‍:
1. സ്‌നേഹത്തിന്റെ വഞ്ചന സമ്പൂര്‍ണ്ണമായിക്കഴിഞ്ഞ ശേഷം അതിനാല്‍ യാതന അനുഭവിക്കുന്നവര്‍ സാധുക്കളാണ്. ഹൃദയം സത്യസന്ധമായിരിക്കുമ്പോള്‍ ഉടലിന്റെ നിന്ദ്യമായ വഞ്ചന നിസ്സാരമാണ്. ഹൃദയം വിശ്വാസവഞ്ചകനായിത്തീരുമ്പോള്‍ ബാക്കിയെല്ലാം അഗണ്യം..!
2. എത്രയും കാലം സാധിക്കുമോ അത്രയും കാലം ജീവിക്കുക എന്നതല്ല, പ്രത്യുത എത്ര ശക്‌തമായി ജീവിക്കാമോ അത്രയും ശക്‌തമായി ജീവിക്കുക എന്നതാണ് കാര്യം.
3. എന്താണ് ജീവിതം..? അത് തണുത്തുറഞ്ഞ യുക്‌തിപോലെയോ നമ്മുടെ കാഴ്ച പോലെയോ അല്ല. നാം സ്വപ്‌നം കാണുന്നതെന്തോ അതാണ് ജീവിതം. ജീവിതത്തിന്റെ അളവുകോല്‍ സ്നേഹമാണ്.
4. നീ എന്നെ സ്നേഹിക്കാതിരുന്ന ദിനങ്ങള്‍ക്ക് ഞാന്‍ നിന്നോടു നന്ദി പറയുന്നു... വേറെ എവിടെയെങ്കിലും ലഭിക്കും നിനക്ക് കൂടുതല്‍ സൌഖ്യമെന്ന് ഞാനാശിക്കുന്നു...
5. ഒരാള്‍ക്ക് തന്റെ കലയില്‍ ഊനം തട്ടാതെ നിലകൊള്ളണമെങ്കില്‍ തന്റെ ജന്മസിദ്ധമായ പ്രതിഭകൂടാതെ മറ്റ് ചിലതുകൂടി വേണം. അയാളുടെ ജീവിതത്തെ സമ്പൂര്‍ണ്ണമാക്കുകയും അതിന് ഒരു ലക്ഷ്യം നല്കുകയും ചെയ്യുന്ന വികാരവിക്ഷോഭങ്ങളും ദുഃഖങ്ങളും ഇല്ലെങ്കില്‍ അയാള്‍ ഒന്നും സൃഷ്ടിക്കുകയില്ല. (ഇബ്‌സന്റെ വാചകം)
5. എല്ലാത്തിനെയും മനസിലാക്കുക എന്നാല്‍ ഒന്നിനെയും വെറുക്കാതിരിക്കുക എന്നതാണ്..
6. അലറിപ്പായുന്ന കൊടുങ്കാറ്റില്‍ ദൃഡമായി വാക്കുചൂണ്ടിക്കാണിക്കുന്ന വടക്കുനോക്കിയന്ത്രമാണ് കലാകാരന്‍
7. നഷ്ടപ്പെട്ടവരെ, അവരുടെ നഷ്ടം അപ്പോഴും വേദനകരമായിരിക്കവെ, നമ്മള്‍ അപൂര്‍വ്വമായേ സ്വപ്‌നം കാണൂ. അവര്‍ പിന്നീട് നാം മറക്കുവാന്‍ തുടങ്ങവേ നമ്മിലേക്ക് തിരിച്ചുവരുന്നു.
8. കല ദുഃഖത്തിലെ യഥാര്‍ത്ഥമായി വിലയിരുത്താനാവൂ. ദുഃഖമാണ് ഉരകല്ല്. അപ്പോള്‍ മാത്രമേ ആര്‍ക്കാണ് യുഗങ്ങള്‍ കവച്ചുകടക്കുന്നതിന് ആരാണ് മരണത്തെക്കാള്‍ ശക്‌തരെന്ന് മനസിലാക്കുന്നതിന് നമുക്ക് കഴിയൂ. അല്പം ചിലരെ ആ പരീക്ഷണത്തെ അതിജീവിക്കൂ...
9. യഥാര്‍ത്ഥ ദുഃഖങ്ങള്‍ അഗാധതകളില്‍ ശാന്തമാവുന്നു. അവ അവയ്ക്കുവേണ്ടി നിര്‍മ്മിച്ച തലങ്ങളില്‍ ഉറങ്ങുന്നതുപോലെ തോന്നുന്നു. എന്നല്‍ എല്ലായിപ്പോഴും അവ ആത്മാവിനെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു....

No comments: